ഒരു ബഹുനില കെട്ടിട സമുച്ചയത്തിലെ ചെറിയൊരു അപ്പാർട്ടുമെന്റിലാണ് ഞങ്ങളുടെ താമസം. ഇടത്തരക്കാരായ കുറേയേറെ കുടുംബങ്ങളുണ്ട് ഇവിടെ. പക്ഷേ ഫെലിസ് ഡൊമസ്റ്റിക്ക (പൂച്ചയുടെ ശാസ്ത്രീയ നാമം) വംശജരുടെ വിഹാരകേന്ദ്രമാണ് ഇവിടം. ചുരുക്കിപ്പറഞ്ഞാൽ, ഹോമോസാപ്പിയൻ വംശജരായ ഞങ്ങൾ മനുഷ്യരെക്കാൾ വളരെ കൂടുതലാണ് ഈ മാർജാരന്മാരുടെ എണ്ണം. നാലു കാലും യഥേഷ്ടം പുറത്തെടുക്കാവുന്ന കൂർത്ത നഖങ്ങളും പിന്നെ സിംഹം, കടുവ, കാട്ടുപൂച്ച, ഓസലോട്ട് (അമേരിക്കയിലും മറ്റും കണ്ടുവരുന്ന ഒരിനം പൂച്ച) മുതലായവരുടെ കുടുംബക്കാരാണെന്ന അഹങ്കാരവും ഉള്ള ഇവറ്റകൾക്ക് ആരെയും പേടിയില്ല. ഏത് ആപത്ഘട്ടത്തിലും നാലു കാലിൽ വന്നുവീണു രക്ഷപ്പെടാൻ വിരുതുള്ള, അനുദിനം പെറ്റുപെരുകുന്ന ഈ പൂച്ചകളെക്കൊണ്ട് എല്ലാവരും പൊറുതിമുട്ടിയിരിക്കുകയാണ്; എന്നാൽ ഇവറ്റകളുടെ ചെയ്തികളെ ഒരു തമാശയായി കാണുന്നവരും കുറവല്ല കേട്ടോ.
അതിർത്തിയുടെ കാര്യത്തിൽ വലിയ കണിശക്കാരാണ് ഈ പൂച്ചകൾ. താഴത്തെ നില, ഒന്നാം നില, രണ്ടാം നില എന്നിങ്ങനെ ഓരോ നിലയ്ക്കും പ്രത്യേകം പ്രത്യേകം അവകാശികളുണ്ട്. വിശപ്പ് സഹിക്കാനാവാതെ വരുമ്പോൾ ഏതെങ്കിലും അടുക്കളയിൽ കയറിക്കൂടും എന്നതൊഴിച്ചാൽ ഇവർ പൊതുവേ അതിർവരമ്പുകൾ ലംഘിക്കാറില്ല. ടെറസ് പ്രധാനമായും കുഞ്ഞുങ്ങൾക്കു വേണ്ടി നീക്കിവച്ചിരിക്കുകയാണ്; എന്നിരുന്നാലും മുൻ സിയാമിൽ നിന്നുള്ള കുലീനരായ ചില പൂച്ചകൾ ശരീരശുദ്ധി വരുത്താനും വെയിൽ കൊള്ളാനും വേണ്ടി ടെറസ് ഉപയോഗിക്കാറുണ്ട്. വാച്ച്മാന്റെ ക്യാബിന്റെ മൂലപോലെ, ഒന്നു നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥലങ്ങളാണ് ചില ആൺപൂച്ചകൾ സുഖനിദ്രയ്ക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്. പാവം വാച്ച്മാനും ഉറക്കം തൂങ്ങുന്നത് ഇവറ്റകൾ കണ്ടുപിടിച്ചിട്ടുണ്ടാകണം. എന്തായാലും ദൈവം ഈ പൂച്ചകൾക്ക് രണ്ട് സ്വനപേടകം കനിഞ്ഞുനൽകിയിട്ടുണ്ട്. ഒന്ന് കുറുങ്ങാനും മറ്റൊന്ന് 'മ്യാവൂ' 'മ്യാവൂ' എന്നു കരയാനും. ചില വിശേഷദിവസങ്ങളിൽ മാർജാരക്കൂട്ടത്തിലെ സംഗീതജ്ഞരുടെ പാതിരാ കച്ചേരി ഉണ്ടാകും. അന്ന് ഞങ്ങളുടെ പരിസരത്ത് ആർക്കും ഒരുപോള കണ്ണടയ്ക്കാൻ പറ്റില്ല.
വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ വലിയ കണിശക്കാരനായ ചില താമസക്കാരുണ്ട്; ചാരനിറത്തിലുള്ള ഈ മാർജാരന്മാർ തങ്ങളുടെ സാധനങ്ങൾ അലങ്കോലപ്പെടുത്തുന്നതു കാണുമ്പോൾ അവരുടെ കലിയിളകും. ഈ പൂച്ചകളെ ചാട്ടവാറുകൊണ്ട് അടിച്ച് ഓടിക്കുന്നതു കാണാൻ നോമ്പുനോറ്റ് ഇരിക്കുകയാണ് കെട്ടിടത്തിൽ ചേക്കേറിയിരിക്കുന്ന പറവകൾ. പക്ഷേ കാര്യങ്ങൾ എങ്ങനെ ഉരുത്തിരിയും എന്നറിയാൻ നോക്കിരിക്കുകയാണ് ഈ പ്രാവുകൾ. എന്തായാലും 'പൂച്ചയ്ക്കാരു മണികെട്ടും' എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു!