ഒരുപിടി മധ്യവർഗ്ഗ കുടുംബങ്ങൾക്ക് അഭയം നൽകുന്ന ഒരു ബഹുനില കെട്ടിട സമുച്ചയത്തിലുള്ള കൊച്ചു അപ്പാർട്ട്മെൻ്റുകളിലൊന്നിലാണ് ഞങ്ങൾ താമസിക്കുന്നത്. എന്നാൽ, ഞങ്ങളുടെ പാർപ്പിട സമുച്ചയത്തിനോട് അതീവ താൽപ്പര്യം കാട്ടുന്ന 'ഫെലിസ് ഡൊമെസ്റ്റിക്ക' കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, താമസിയാതെ 'ഹോമോ സാപിയൻസ്' കുടുംബത്തിലെ അംഗങ്ങളേക്കാൾ എണ്ണത്തിൽ അധികമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ചുറ്റുവട്ടത്തുള്ള ഒന്നിനെയും കൂസാത്ത സിംഹവും പുലിയും കാട്ടുമാക്കാനും ഓസെലോട്ടും (അമേരിക്കയിലും മറ്റും കണ്ടുവരുന്ന ഒരിനം പൂച്ച) മറ്റും തങ്ങളുടെ ബന്ധുക്കളാണെന്നാണ്, മറച്ചുവയ്ക്കാവുന്ന നഖങ്ങളുള്ള ഈ നാൽക്കാലികളുടെ അഹങ്കാരം. 'എവിടെ വീണാലും നാലുകാലിൽ വീഴാൻ' കഴിവുള്ളതിനാൽ ആയുസ്സിനൊരു പഞ്ഞവുമില്ലാത്ത ഈ മാർജ്ജാര വംശം, ഞങ്ങൾക്കൊരു ഭീഷണിയാണെങ്കിലും, ഞങ്ങളിൽ പലർക്കും ഇവറ്റ തമാശയ്ക്കുള്ള വകയുമാണ്.
ഞങ്ങളുടെ കെട്ടിട സമുച്ചയത്തിലെ ഈ പൂച്ചകൾ, പ്രദേശാതിർത്തി പാലിക്കുന്നതിൽ കർശനമായ ജാഗ്രത പുലർത്തുന്നു. ഗ്രൗണ്ട് ഫ്ലോറിലെയും ഫസ്റ്റ് ഫ്ലോറിലെയും സെക്കൻഡ് ഫ്ലോറിലെയും എലിവേട്ടക്കാർ തങ്ങളുടെ ഫ്ലോറുകൾ കയ്യടക്കി വാഴുന്നു, വിശന്ന് വലഞ്ഞ ചില കുരുത്തം കെട്ട പൂച്ചകൾ, നിയന്ത്രണരേഖ ലംഘിച്ച് അടുക്കളകളിലേക്ക് നടത്തുന്ന പടയോട്ടങ്ങളാണ് ഇവിടെയൊരു അപവാദം. ടെറസ് പൂർണ്ണമായും കയ്യടക്കി വച്ചിരിക്കുന്നത് ചെറുപ്പക്കാരാണ്. വല്ലപ്പോഴും ഉന്നതകുലജാതരായ സയാമീസ് പൂച്ചകൾ ശരീരം നക്കിത്തോർത്തുന്നതിനും സൂര്യസ്നാനം നടത്തുന്നതിനും ടെറസിൽ വരുന്നത് കാണാം. കണ്ടൻ പൂച്ചകളിൽ ചിലത്, നിന്നുതിരിയാൽ പോലും ഇടമില്ലാത്ത ചില ഇടങ്ങളിൽ കുറുങ്ങിയുറങ്ങുന്നതിനുള്ള സൗകര്യപ്രദമായ ഇടം കണ്ടെത്തുന്നത് അത്ഭുതമാണ്. വാച്ച്മാൻ്റെ കാബിൻ പോലുള്ള ഇത്തരം ഇടങ്ങളിൽ, സഹമുറിയന്മാർ കൂർക്കം വലിച്ച് കിടന്നുറങ്ങുന്നത് കാണുന്നത് കൊണ്ടാകാം, ഈ സാഹസത്തിന് കണ്ടൻ പൂച്ചകൾ മുതിരുന്നത്. ദൈവം കണ്ടറിഞ്ഞ് കൊണ്ടാണ് പൂച്ചകൾക്ക് രണ്ട് സ്വനപേടകങ്ങൾ സമ്മാനിച്ചിരിക്കുന്നത് - ഒന്ന് കുറുങ്ങുന്നതിനും ഒന്ന് 'മ്യാവൂ' എന്ന് കരയുന്നതിനും. പൂച്ചകളിലെ ചില ഉച്ചസ്ഥായി സ്വരക്കാർ ആകട്ടെ, ചില സവിശേഷ അവസരങ്ങളിൽ, 'രാത്രി ഓർക്കസ്ട്ര' അവതരിപ്പിച്ചുകൊണ്ട് മൊത്തം പ്രദേശത്തെ നിവാസികളുടെ ഉറക്കം കെടുത്തുന്നതും സാധാരണമാണ്.
പൂച്ചരോമം പോലെ ശുചിത്വം പാലിക്കുന്നതിന് ആഗ്രഹിക്കുന്ന നിവാസികളിൽ ചിലർ, അവരുടെ സാധനസാമഗ്രികളെ ചാരനിറത്തിലുള്ള പൂച്ചകൾ അലങ്കോലമാക്കുമ്പോൾ ശുണ്ഠി പിടിക്കുന്നു. നിവാസികൾക്ക് ഇടയിലെ 'കഴുകന്മാർ' ഉറച്ച് വിശ്വസിക്കുന്നത് ഈ പൂച്ചകളെ 'തിരണ്ടി വാൽ' കൊണ്ട് അടിച്ചോടിക്കണമെന്നാണ്. പൂച്ച എങ്ങോട്ടാണ് ചാടാൻ പോകുന്നതെന്ന് അറിയാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന 'നിഷ്കളങ്കർ'ക്ക് ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താനായിട്ടില്ല. കാര്യം എന്തൊക്കെയായാലും, പൂച്ചയ്ക്ക് മണികെട്ടാൻ ആരെ വിളിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ല!